Saturday, July 18, 2009

ഹൈപ്പര്‍ടെക്സ്റ്റ് എന്നാല്‍ ....

തിരമൊഴി
പി പി രാമചന്ദ്രന്‍

ഭാഷയ്‌ക്ക്‌ വാമൊഴിയെന്നും വരമൊഴിയെന്നും രണ്ടു വകഭേദങ്ങള്‍ എന്നാണ്‌ ഭാഷാവിദ്യാര്‍ത്ഥികളുടെ ആദ്യപാഠങ്ങളിലൊന്ന്‌. വാകൊണ്ടു മൊഴിയുന്നത്‌ വാമൊഴി. വരച്ചുകാട്ടുന്നത്‌ വരമൊഴി. കംപ്യൂട്ടറിന്റെ സഹായത്തോടെ ഭാഷയ്‌ക്കു ലഭിക്കുന്ന അധികമാനത്തെയാണ്‌ ഇവിടെ തിരമൊഴി എന്ന പദംകൊണ്ട്‌ വിവക്ഷിക്കുന്നത്‌. തിരയില്‍ കാണാവുന്നതും എഴുതാവുന്നതും വായിക്കാവുന്നതുമായ മൊഴി എന്നോ തിരപോലെ അസ്ഥിരവും രൂപാന്തരസാധ്യതകളുള്ളതുമായ മൊഴി എന്നോ തിരയാവുന്ന മൊഴി എന്നോ ഒക്കെ ഈ പദത്തിന്‌ നിഷ്‌പത്തി പറയാം. ഇംഗ്ലീഷില്‍ Hypertex എന്ന പദം കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ മലയാളത്തില്‍ തിരമൊഴി എന്ന പദംകൊണ്ടും ഏറെക്കുറെ സാധിക്കാമെന്നു വിചാരിക്കുന്നു.


ഭാഷയുടെ പരിണാമചരിത്രം സാങ്കേതികവിദ്യയുടെ പരിണാമചരിത്രംകൂടിയാണ്‌. വാമൊഴിയില്‍ നിന്ന്‌ വരമൊഴിയിലേക്കും പിന്നീട്‌ തിരമൊഴിയിലേക്കും അതു പരിണമിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ സൃഷ്ടിയാണ്‌ തിരമൊഴി. സമസ്‌തവിവരങ്ങളും ഡിജിറ്റല്‍ ആയി രേഖപ്പെടുത്താനും സൂക്ഷിക്കാനും വിതരണംചെയ്യാനും കഴിയുന്ന കാലത്തെ ഭാഷാസവിശേഷതയാണത്‌. ഈ പുതിയ മൊഴിവഴക്കത്തെയും അതുന്നയിക്കുന്ന ദാര്‍ശനികസമസ്യകളേയും കേവലമൊന്നു പരിചയപ്പെടുത്താനുള്ള ഉദ്യമമാണ്‌ ഈ ലേഖനം.


മലയാളത്തില്‍ ഇതുവരെ തിരമൊഴി ഒരു പഠനവിഷയമായിട്ടില്ല. കാരണം, അങ്ങനെയൊരു വ്യവഹാരം നമ്മുടെ ഭാഷയില്‍ സാദ്ധ്യമായിത്തുടങ്ങിയതുതന്നെ ഈയടുത്തകാലത്താണ്‌. രണ്ടായിരാമാണ്ടിനുശേഷമാണ്‌ ഇന്റര്‍നെറ്റില്‍ മലയാളം പിച്ചവെക്കാനാരംഭിച്ചതുപോലും. തുടക്കത്തിലെ പ്രധാനപ്രശ്‌നം നമ്മുടെ അക്ഷരരൂപങ്ങളെ കാട്ടിത്തരുന്ന ഫോണ്ടുകളുടെ ഏകീകൃതമല്ലാത്ത സ്വഭാവവും ഓപ്പറേറ്റിങ്‌സിസ്റ്റങ്ങളും ബ്രൗസറുകളും പിന്തുണയ്‌ക്കാത്തതുമായിരുന്നു. അതിനാല്‍ ഓരോ വെബ്‌സൈറ്റ്‌ കാണുന്നതിനും അതാതിന്റെ ഫോണ്ടുകള്‍ ഡൗണ്‍ലോഡു ചെയ്‌ത്‌ ഇന്‍സ്‌റ്റാള്‍ ചെയ്യണമായിരുന്നു. അല്‌പം വൈദഗ്‌ദ്ധ്യം ആവശ്യമായ ഈ അസൗകര്യം സാധാരണ ഉപയോക്താക്കളെ മുഷിപ്പിച്ചു. പിന്നീട്‌ സര്‍വ്വീസ്‌ പാക്കോടുകൂടിയ വിന്റോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റംമലയാളം യൂണിക്കോഡ്‌ ഫോണ്ടിനെ ഉള്‍പ്പെടുത്തിയതോടെയാണ്‌ കംപ്യൂട്ടറിന്‌ മലയാളവും 'തിരിയും' എന്ന്‌ നമ്മള്‍ അറിഞ്ഞുതുടങ്ങിയത്‌. പിന്നെ താമസമുണ്ടായില്ല, മലയാളത്തില്‍ എണ്ണമറ്റ ബ്ലോഗുകളും വിക്കിപീഡിയ ലേഖനങ്ങളും പ്രത്യക്ഷപ്പെടാന്‍. പല സൈറ്റുകളും യൂണിക്കോഡ്‌ ഫോണ്ടിലേക്കു മാറി. മെയില്‍ ചെയ്യാനും ചാറ്റു ചെയ്യാനും മലയാളമുപയോഗിക്കുന്നവരുടെ എണ്ണം നാള്‍തോറും വര്‍ദ്ധിച്ചുവന്നു. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം - വിശേഷിച്ച്‌ യുവജനങ്ങള്‍ക്കിടയില്‍ - വര്‍ദ്ധിച്ചതും വ്യാപകമായി ബ്രോഡ്‌ബാന്റ്‌ കണക്ടിവിറ്റി ലഭ്യമായിത്തുടങ്ങിയതും കേരളത്തില്‍ മാതൃഭാഷാകംപ്യൂട്ടിങ്ങിന്‌ അനുകൂലമായ സാഹചര്യമൊരുക്കുകയും ചെയ്‌തു. എന്നിട്ടും തിരമൊഴിയെക്കുറിച്ചുള്ള വിചാരങ്ങള്‍ നമ്മുടെ അക്കാദമിക്‌ സമൂഹത്തിലുണ്ടായിട്ടില്ല. പക്ഷെ സമീപഭാവിയില്‍ത്തന്നെ നമ്മുടെ സര്‍വ്വകലാശാലകളിലെ ഭാഷാവകുപ്പുകള്‍ക്ക്‌ തിരമൊഴി അനുപേക്ഷണീയമായ ഒരു പാഠ്യവിഷയമായിത്തീരുമെന്നാണ്‌ ഭാഷാകംപ്യൂട്ടിങ്‌ രംഗത്തെ സത്വരപുരോഗതി സൂചിപ്പിക്കുന്നത്‌.


തിരയില്‍ തെളിയുന്നു എന്നതുകൊണ്ടു മാത്രം തിരമൊഴിയുണ്ടാവുന്നില്ല. ഇന്റര്‍നെറ്റിലെ ഭാഷാവ്യവഹാരമേ തിരമൊഴിയാവുകയുള്ളു. ഉദാഹരണത്തിന്‌ കംപ്യൂട്ടറുപയോഗിച്ച്‌ മലയാളം ഡി ടി പി ചെയ്യാറുണ്ടല്ലോ. അത്‌ അച്ചടിക്കുള്ള മുന്നൊരുക്കമാണ്‌; അഥവാ വരമൊഴിക്കുവേണ്ടിയുള്ളത്‌. ടെക്‌സ്റ്റ്‌ എഡിറ്റിങ്‌ ഒഴിച്ചാല്‍ മിക്കവാറും ടൈപ്‌റൈറ്ററുകളുടെ ധര്‍മ്മമാണ്‌ അതിനായി കംപ്യൂട്ടര്‍ നിര്‍വ്വഹിക്കുന്നത്‌. വെബ്‌പബ്ലിഷിങ്ങിലേ തിരമൊഴിയുടെ സവിശേഷതകളും സാദ്ധ്യതകളും മനസ്സിലാക്കാനാകൂ.
അനാദിമദ്ധ്യാന്തവും വലക്കണ്ണികളാല്‍ പരസ്‌പരബന്ധിതവുമായ പാഠ(വിവര)ശേഖരം എന്നു സാമാന്യമായി തിരമൊഴിയെ നിര്‍വ്വചിക്കാം. രണ്ടാംലോകയുദ്ധകാലത്ത്‌ 1945ല്‍ അമേരിക്കന്‍ ശാസ്‌ത്രഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്ന ഡോക്ടര്‍ വാനെവര്‍ ബുഷ്‌ ആണ്‌ ഇത്തരമൊരാശയം ലോകത്തിനുമുമുമ്പാകെ ആദ്യം അവതരിപ്പിച്ചത്‌. we may think എന്ന ലേഖനത്തില്‍ പലരുടെ ആശയങ്ങള്‍ ഒരിടത്തു ലഭ്യമാക്കുന്ന ഇലക്ട്രോണിക്‌ശേഖരം എന്ന അര്‍ത്ഥത്തില്‍ അതിനദ്ദേഹം മെമെക്‌സ്‌ എന്നു പേരിട്ടു. പിന്നീട്‌ 1965 ല്‍ ടെഡ്‌ നെല്‍സന്റെ സാനഡു എന്ന പ്രൊജക്ടിലാണ്‌ ഹൈപ്പര്‍ടെക്‌സ്റ്റ്‌ എന്ന പദം ആദ്യം ഉപയോഗിക്കുന്നത്‌. ചെറുവിവരസമാഹാരങ്ങളെ സൂചനാപദങ്ങളിലൂടെബന്ധിപ്പിക്കുന്ന വിദ്യ എന്നാണത്രേ അദ്ദേഹം നല്‍കിയ നിര്‍വ്വചനം.
നിര്‍വ്വചനത്തിലെ തിരമൊഴിപ്പാഠസവിശേഷതകളെ സ്‌പഷ്ടമാക്കുന്നതിന്‌ അതിനെ നമുക്കു പരിചിതമായ ഒരു വരമൊഴിപ്പാഠവുമായി താരതമ്യം ചെയ്‌താല്‍ മതി. ഒരച്ചടിപ്പുസ്‌തകമെടുക്കുക. അതിന്റെ അകവും പുറവും രേഖീയമായി ക്രമീകരിച്ചിരിക്കുന്നു. മുന്‍പിന്‍ പുറംചട്ടകള്‍ക്കുള്ളില്‍ സംഖ്യാക്രമത്തിലടുക്കി തുന്നിച്ചേര്‍ത്ത താളുകള്‍. ഉള്ളടക്കത്തിന്റെ ആഖ്യാനത്തിലുമുണ്ട്‌ ഒരു തുടക്കവും ഒടുക്കവും നടുക്കൊരു 'നടുക്ക'വും. വായനയും അപ്രകാരം ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്ന ക്രമത്തില്‍ പേജുകളും ഖണ്ഡികയും അദ്ധ്യായവുമായി മുന്നേറുന്ന വിധം. ഈ പൗര്‍വ്വാപര്യക്രമം പിന്തുടരലാണ്‌ വായന. പുസ്‌തകത്തിന്റെ ഈ ഘടന ഇതഃപര്യന്തമുള്ള ഒരു ലോകവീക്ഷണത്തിന്റെ പ്രതീകംകൂടിയാണ്‌. ആദിമദ്ധ്യാന്തങ്ങളും കര്‍തൃത്വത്തിന്റെ ആധികാരികതയില്‍ വിശ്വാസമര്‍പ്പി ക്കുന്നതുമായ ഒരു പ്രപഞ്ചവീക്ഷണംതന്നെ. സമഗ്രത, പരിപൂര്‍ണ്ണത തുടങ്ങിയ നമ്മുടെ സങ്കല്‌പങ്ങളുടെ പ്രതീകാത്മകസാക്ഷാത്‌കാരവുമാണ്‌ പുസ്‌തകം.
പുസ്‌തകത്തിന്റെ ഈ ഘടനയെ, അഥവാ, അതു പ്രതിനിധീകരിക്കുന്ന ലോകവീക്ഷണത്തെയാണ്‌ തിരമൊഴി പൊളിച്ചെഴുതുന്നത്‌. എഴുത്തിലും വായനയിലും പാലിക്കേണ്ട രേഖീയപുരോഗതി, പൗര്‍വ്വാപര്യക്രമം എന്നീ കീഴ്‌വഴക്കങ്ങളേയും തുടക്കം-ഒടുക്കം, എഴുത്തുകാരന്‍-വായനക്കാരന്‍, കേന്ദ്രം-ഓരം, അകം-പുറം എന്നീ പരമ്പരാഗതവിഭജനത്തേയും പരിപൂര്‍ണ്ണത, ആധികാരികത എന്നീ സങ്കല്‌പങ്ങളേയും അത്‌ ചോദ്യംചെയ്യുന്നു. വാസ്‌തവത്തില്‍ തിരമൊഴി പ്രത്യക്ഷപ്പെടുംമുമ്പുതന്നെ വരമൊഴിപ്പാഠങ്ങളുടെ പരിമിതികള്‍ ബോദ്ധ്യപ്പെട്ടിരുന്ന ബാര്‍ത്തിനെപ്പോലുള്ള ദാര്‍ശനികര്‍ ഗ്രന്ഥകാരന്റെ മരണം പ്രവചിച്ചുകഴിഞ്ഞിരുന്നു. പ്രബലകേന്ദ്രങ്ങളിലും അധികാരശ്രേണികളിലും അധിഷ്‌ഠിതമായ ആധുനികത, ഗുട്ടന്‍ബര്‍ഗ്ഗ്‌ യുഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥകൂടിയായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപാതിയില്‍ ആഗോളതലത്തിലുണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ അഴിച്ചുപണികള്‍, ശാസ്‌ത്രസാങ്കേതികരംഗത്തുണ്ടായ വിസ്‌മയാവഹമായ വളര്‍ച്ച, ആഗോളസാമ്പത്തിക കരാറുകള്‍, മൂലധനത്തിന്റെയും ചരക്കുകളുടേയും നിയന്ത്രണരഹിതമായ വ്യാപനം, അതിര്‍ത്തികള്‍ മായ്‌ചുകൊണ്ടുള്ള സംസ്‌കാരസങ്കലനവും ഉപഭോഗസംസ്‌കൃതിയും, ഇതിനെയെല്ലാം സാദ്ധ്യമാക്കിയ വാര്‍ത്താവിനിമയമാധ്യമങ്ങളുടെ പ്രചാരം എന്നിങ്ങനെ ചടുലവും സംഭവബഹുലവുമായ ഒരു ചരിത്രസാഹചര്യം തിരമൊഴിയുടെ പശ്ചാത്തലമായുണ്ട്‌. അങ്ങനെ നോക്കുമ്പോള്‍ അതു‌ പലമയും പരപ്പും മുഖമുദ്രയായുള്ള ഉത്തരആധുനികതയുടെ മൊഴിരൂപം കൂടിയാണെന്നു പറയാം.
തിരമൊഴിപ്പാഠം വായനയിലും എഴുത്തിലും വിന്യാസത്തിലും വരമൊഴിപ്പരിമിതികളുടെ അതിലംഘനമാണെന്നു സൂചിപ്പിച്ചുവല്ലോ. ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു പരിശോധിക്കാം. ഒന്നാമതായി, തിരമൊഴിയില്‍ ലഭ്യമായ പാഠങ്ങളില്‍നിന്ന്‌ തനിക്കാവശ്യമായ ഉള്ളടക്കം ക്രമീകരിക്കുന്നത്‌ വായനക്കാരനാണ്‌. തുടര്‍ക്കണ്ണികളെ (link) സ്വീകരിച്ചുകൊണ്ടേ്‌ാ നിരാകരിച്ചുകൊണ്ടോ വായനയുടെ ദിശയെ അയാള്‍തന്നെ നിയന്ത്രിക്കുന്നു. പാഠം ഒരു കൂട്ടെഴുത്താവുന്ന വിക്കിപീഡിയ പോലുള്ള സംരംഭങ്ങളില്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ പങ്കാളിത്തംകൊണ്ട്‌ വായനക്കാരന്‍ എഴുത്തുകാരന്‍കൂടിയാവുന്നു. ഉദാഹരണത്തിന്‌ മലയാളം വിക്കിപീഡിയയില്‍ തുഞ്ചത്ത്‌ എഴുത്തച്ഛന്‍ എന്ന സൂചനാപദം നല്‍കി തിരഞ്ഞാല്‍ ലഭിക്കുന്ന ജാലകം നോക്കൂ. എഴുത്തച്ഛന്റെ ജീവിതത്തേയും സംഭാവനകളേയും കുറിച്ച്‌ ഒരു ലഘുവിവരണം നല്‍കിയശേഷം ഐതിഹ്യം, ഭാഷാപിതാവ്‌, കൃതികള്‍, വിമര്‍ശനം, ആധാരസൂചിക എന്നിങ്ങനെ ഉപശീര്‍ഷകങ്ങളിലായി വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നു. പുസ്‌തകത്താളില്‍നിന്ന്‌ ഈ തിരത്താളിനുള്ള വ്യത്യാസം അതിലെ തിരഞ്ഞെടുത്ത പദങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്ന ശ്രൃംഖലാബന്ധമാണ്‌. നീലനിറത്തില്‍ കാണുന്ന ആ പദങ്ങളില്‍ ക്ലിക്കുചെയ്‌തുകൊണ്ട്‌ നമ്മള്‍ പ്രസ്‌തുത പദാര്‍ത്ഥം കേന്ദ്രപരാമര്‍ശമായിവരുന്ന മറ്റൊരു താളിലേക്കു പോകുന്നു. എഴുത്തച്ഛനെക്കുറിച്ചുള്ള വിക്കിത്താളില്‍ ഉപശീര്‍ഷകങ്ങള്‍ക്കു പുറമെ മലപ്പുറം, തിരൂര്‍,പെരിങ്ങോട്‌, രാമായണം, വാത്മീകി, മഹാഭാരതം, വേദങ്ങള്‍, സംസ്‌കൃതം, കിളിപ്പാട്ട്‌, വൃത്തങ്ങള്‍, ചെറുശ്ശേരി, വ്യാസന്‍, ശ്രീരാമന്‍, രാവണന്‍, കേക, കാകളി, കൊട്ടാരത്തില്‍ ശങ്കുണ്ണി, മലയാളം, സാഹിത്യം, മലയാളകവികള്‍ എന്നിങ്ങനെ കണ്ണിചേര്‍ക്കപ്പെട്ട നിരവധി പദങ്ങള്‍ കാണാം. ഓരോന്നും അതതുവിഷയങ്ങള്‍ കേന്ദ്രപാഠമായിവരുന്ന ജാലകങ്ങള്‍. അതിലുമുണ്ടാവും വിഷയച്ചാര്‍ച്ചകൊണ്ട്‌ കണ്ണിചേര്‍ക്കപ്പെട്ട ഇതരപദങ്ങള്‍. ഒരാള്‍ക്ക്‌ വേണമെങ്കില്‍ ഈ കണ്ണികളിലൂടെ ഒരു താളില്‍നിന്ന്‌ മറ്റൊരു താളിലേക്ക്‌, ഒരുവിഷയത്തില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ എന്നിങ്ങനെ ശാഖാചംക്രമണംചെയ്‌തുപോകാം. ആ യാത്ര അനന്തമായിരിക്കും. പലപ്പോഴും അസംബന്ധവും. അതുകൊണ്ടാണ്‌ തിരവായന പുസ്‌തകവായനയേക്കാള്‍ ഉത്തരവാദിത്വവും ലക്ഷ്യബോധവും ആവശ്യപ്പെടുന്ന ഒന്നായിരിക്കുന്നത്‌. ചെരിപ്പുവാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി, ചരക്കുകളും ചമയങ്ങളും കണ്ടുനടന്ന്‌ ഒടുക്കം തൊപ്പിവാങ്ങി ഇറങ്ങുന്ന അനുഭവമുണ്ടാകുന്നത്‌ ഇതുകൊണ്ടാണ്‌. പുസ്‌തകവായനയില്‍ നമ്മെ നയിക്കുന്നത്‌ ഗ്രന്ഥകാരനാണ്‌. തിരവായനയില്‍ സ്വന്തംവഴി സ്വയം നിശ്ചയിക്കേണ്ടിവരുന്നു.
അസ്ഥിരതയാണ്‌ തിരമൊഴിയുടെ മറ്റൊരു സവിശേഷത. സുസ്ഥിരവും മൂര്‍ത്തവും നമുക്കു തൊട്ടുപെരുമാറാവുന്നതുമായ അച്ചടിത്താള്‍ പണിതീര്‍ന്ന ഒരുല്‌പന്നമാണ്‌. അതുമായ്‌ക്കാനോ മാറ്റിയെഴുതാനോ വായനക്കാരന്‌ സാധ്യമല്ല. എന്നാല്‍ വായനക്കാരന്റെ ഇച്ഛാനുസാരം തിരയില്‍ മിന്നിത്തെളിയുകയും മിന്നിപ്പൊലിയുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്‌ തിരമൊഴി. അതിന്റെ അസ്‌തിത്വം എഴുത്തച്ഛന്‍ ദര്‍ശിച്ചപോലെ ക്ഷണപ്രഭാചഞ്ചലവും നിരന്തരപരിണാമിയുമാണ്‌. രൂപത്തില്‍ മാത്രമല്ല, ഉള്ളടക്കത്തിലും. മുമ്പ്‌ ഉദാഹരിച്ച എഴുത്തച്ഛനെക്കുറിച്ചുള്ള വിക്കിത്താളില്‍ നല്‍കിയ വിവരങ്ങള്‍ തിരുത്തുവാനും പുതിയവ കൂട്ടിച്ചേര്‍ക്കാനും വായനക്കാരനു സ്വാതന്ത്ര്യമുണ്ട്‌. ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്ന പദങ്ങള്‍ അപ്രകാരം കൂട്ടിച്ചേര്‍ക്കലുകള്‍ക്കുള്ള കണ്ണികളാണ്‌. അച്ചടിത്താള്‍ ഗ്രന്ഥകാരന്റെ ഏകസ്വരമായ കാഴ്‌ചപ്പാടേ അവതരിപ്പിക്കൂ. അത്‌ അടഞ്ഞതാണ്‌. എന്നാല്‍ തിരത്താള്‍ ബഹുസ്വരമാണ്‌. ഓരോ വായനയും ഓരോ രചന. രൂപത്തിലും സ്വഭാവത്തിലും അതു തുറന്നതാണ്‌. തീര്‍പ്പുകളോടെ വാതിലടക്കുകയല്ല,തേടലുകള്‍ക്കായി ജാലകങ്ങള്‍ തുറക്കുകയാണ്‌ അതിന്റെ സ്വഭാവം. അതുകൊണ്ടുതന്നെയാണ്‌ തിരമൊഴിക്ക്‌ ആദിമദ്ധ്യാന്തങ്ങളോ കേന്ദ്രപാര്‍ശ്വങ്ങളോ അകംപുറങ്ങളോ നിര്‍ണ്ണയിക്കാനാകാത്തത്‌. അപൂര്‍ണ്ണമാണ്‌ ഏതു പാഠവും. 'ഇ' പാഠശേഖരത്തിലേക്ക്‌ ഏതു ദിശയില്‍നിന്നും എപ്പോഴും വായനക്കാര്‍ക്കു പ്രവേശിക്കാം. നിഷ്‌ക്രമിക്കുകയുമാവാം. ഓരോരുത്തര്‍ക്കും ഓരോ വഴി. ഭക്തിപ്രസ്ഥാനത്തെക്കുറിച്ചുള്ളതാളില്‍നിന്നാകാം ഒരാള്‍ എഴുത്തച്ഛനെക്കുറിച്ചുള്ള പാഠത്തിലെത്തിച്ചേര്‍ന്നത്‌. മറ്റൊരാള്‍കേരളചരിത്രത്തില്‍നിന്നുള്ള കണ്ണിയിലൂടെയാവാം. ഓരോരുത്തരും അവര്‍ക്കാവശ്യമുള്ളതു സ്വീകരിച്ചു കടന്നുപോകുന്നു. ഉള്ളടക്കം വായനക്കാരന്‍ നിശ്ചയിക്കുന്നതുകൊണ്ട്‌ വ്യത്യസ്‌തകേന്ദ്രങ്ങളുണ്ടാവുന്നു. കേന്ദ്രമില്ലായ്‌കയല്ല, വ്യത്യസ്‌തകേന്ദ്രങ്ങള്‍ക്കുള്ള സാദ്ധ്യതകളുണ്ടാവുകയാണ്‌ ചെയ്യുന്നത്‌. ഏകമുഖമായ ഒരു വ്യവഹാരേത്തയും പ്രത്യയശാസ്‌ത്രത്തേയും അത്‌ ആധിപത്യം നേടാന്‍ അനുവദിക്കില്ല. പ്രതിരോധസ്വഭാവംകൊണ്ട്‌്‌ ജനാധിപത്യപരവും എന്നാല്‍ പ്രതിലോമപ്രയോഗംകൊണ്ട്‌്‌ അരാജകവുമാണ്‌ ഈ സാദ്ധ്യത എന്നു പറയാം.


ചുരുക്കത്തില്‍ രേഖീയമായ തുടര്‍ച്ചയല്ല, അരേഖീയമായ പടര്‍ച്ചയാണ്‌ തിരമൊഴിയുടെ ഘടന. വലക്കണ്ണികളെപ്പോലെ പരസ്‌പരബന്ധിതമായ പാഠങ്ങളേ തിരമൊഴിയിലുള്ളൂ. പിന്തുടര്‍ച്ചാസംസ്‌കൃതിയില്‍നിന്ന്‌ (heirarchical culture) ശ്രൃംഖലാസംസ്‌കൃതിയിലേക്കുള്ള (networked culture) സാമൂഹികപരിണാമത്തിന്റെ സൂചകംകൂടിയാണ്‌ തിരമൊഴി. എന്നാല്‍ ഒരു മൊഴിരൂപവും തൊട്ടുമുമ്പുണ്ടായിരുന്നതിനെ ഇല്ലാതാക്കുന്നില്ല. അതിന്റെ ധര്‍മ്മങ്ങളെ പുനര്‍നിര്‍വ്വചിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും പുതിയ കൂട്ടിേച്ചര്‍ക്കലുകള്‍ക്ക്‌ സാദ്ധ്യതയുണ്ടാക്കുകയുമാണ്‌ ചെയ്യുന്നത്‌. എഴുത്ത്‌ വാമൊഴിയെ ഇല്ലാതാക്കുകയല്ല മറിച്ച്‌, എഴുത്തുസംസ്‌കൃതിയിലെ വാമൊഴിക്ക്‌ പുതിയ ധര്‍മ്മങ്ങളുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. ലിഖിതസംസ്‌കൃതിക്കുമുമ്പുണ്ടായിരുന്ന നൈസര്‍ഗ്ഗികഭാഷാപ്രകാശനരൂപമായ വാമൊഴിവ്യവഹാരത്തെ, വാള്‍ട്ടര്‍ ഓങ്‌ പ്രൈമറി ഒറാലിറ്റി എന്നും അതിനുശേഷമുള്ളതിനെ സെക്കണ്ടറി ഒറാലിറ്റി എന്നും ധര്‍മ്മങ്ങളെ അടിസ്ഥാനമാക്കി തരംതിരിക്കുന്നണ്ട്‌്‌. വരമൊഴിയില്‍ത്തന്നെ കൈയ്യെഴുത്തില്‍നിന്ന്‌ അച്ചടിയിലേക്കു മാറുന്നതോടെ പുതിയൊരു മൂല്യവ്യവസ്ഥ രൂപംകൊള്ളുന്നതു കാണാം.

മൊഴിവഴക്കങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഈ പാഠസവിശേഷത സ്‌പഷ്ടമാകും.


വാമൊഴി / വരമൊഴി
ക്ഷണികം / സുസ്ഥിരം
തുറന്നത്‌ / അടഞ്ഞത്‌
മാറുന്നത്‌ / മാറ്റമില്ല
വക്താവും ശ്രോതാവും തമ്മില്‍അടുപ്പമുള്ള ബന്ധങ്ങള് /‍വായനക്കാരനെയും എഴുത്തുകാരനേയും അകറ്റുന്നത്‌
സ്ഥലകാലസംബന്ധം /സ്ഥലത്തിലും കാലത്തിലും അകലം
സമുദായം / വ്യക്തി
പങ്കാളിത്തം /ഒറ്റപ്പെടല്‍
ആത്മനിഷ്‌ഠത /വസ്‌തുനിഷ്‌ഠം
ബഹുകര്‍തൃകം/ ഏകകര്‍തൃകം
മൗലികത,ആധികാരികത-അപ്രധാനം / ഇവ സുപ്രധാനം
ആവശ്യമില്ലാത്തതു മറക്കുന്നു / ചരിത്രബോധം,ഭൂതഭാവിവര്‍ത്തമാനങ്ങളെക്കുറിച്ചുള്ള ബോധം
കാതോടുകാതു പകരുമ്പോള്‍ കാതല്‍മാറുന്നു,സാഹചര്യത്തോടിണങ്ങുന്നു /പാഠം സുസ്ഥിരം

ചുരുക്കത്തില്‍ സ്ഥിരവും രേഖീയവും ഏകകേന്ദ്രിതവും ആദിമധ്യാന്തപ്പൊരുത്തമുള്ളതും നിഷ്‌പക്ഷവുമായ പാഠം കര്‍ത്താവിന്റെ ബൗദ്ധികസ്വത്താണ്‌ അച്ചടിസംസ്‌കൃതിയില്‍. അതു പകര്‍പ്പവകാശനിയമങ്ങളാല്‍ സംരക്ഷിതവുമാണ്‌. വാമൊഴിയിലെയും വരമൊഴിയിലേയും സര്‍ഗ്ഗപ്രതിഭയെ ഹെന്‍റിച്ച്‌ ഹീന്‍ താരതമ്യം ചെയ്യുന്നത്‌ ഇങ്ങനെയാണ്‌: "The creative writer of the written tradition is doomed to be a spider who boasts of his 'original' threads drawn out of his body, whereas the unknown oral artist is the honeybee who collects from a thousand flowers her meterial."

വാമൊഴിയില്‍നിന്ന്‌ വരമൊഴിയിലേക്കും തിരമൊഴിയിലേക്കുമുള്ള ഭാഷയുടെ സാങ്കേതികവിദ്യാപരിണാമം അറിവിന്റേയും അനുഭവങ്ങളുടേയും വികേന്ദ്രീകരണവും ജനകീയവത്‌കരണവുംകൂടിയായിരുന്നു. വാമൊഴിസംസ്‌കൃതിയില്‍ വ്യക്തികളില്‍ കേന്ദ്രീകരിച്ചിരുന്ന അറിവിനെ ലിഖിതസംസ്‌കൃതി ജനകീയവത്‌കരിച്ചു. എഴുത്തിലൂടെ അറിവിനെ/അനുഭവത്തെ വ്യക്തിയില്‍നിന്ന്‌ പുറത്തുസ്ഥാപിക്കാന്‍ കഴിഞ്ഞതോടെ അറിവിന്റെ ഉടമസ്ഥത ഒരുവനില്‍നിന്ന്‌ പലരിലേക്ക്‌ പരക്കുകയായിരുന്നു. തിരമൊഴിയാകട്ടെ, പരസ്‌പരവിനിമയത്തിനുള്ള സാദ്ധ്യത (Inter activity) പ്രയോജനപ്പെടുത്തിക്കൊണ്ട്‌ അറിവിനെ/അനുഭവത്തെ നിരന്തരമായ സംവാദത്തിനും പുതുക്കലിനും വിധേയമാക്കുന്നു. ഈ സാദ്ധ്യത വാസ്‌തവത്തില്‍ തിരമൊഴിയെ വാമൊഴിയോടടുപ്പിക്കുകയാണെന്നു കാണാം. രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചുനോക്കൂ. വക്താവും ശ്രോതാവും പരസ്‌പരം സ്ഥാനം മാറിക്കൊണ്ടാണ്‌ അതു പുരോഗമിക്കുന്നത്‌. തൊട്ടടുത്തുള്ള ഒരു ദൃശ്യമോ സംഭവമോ ആ സംഭാഷണത്തെ വിഷയത്തില്‍നിന്നു വ്യതിചലിപ്പിച്ചേക്കാം. പുതുതായി വന്നുചേരുന്ന പലരും അതില്‍ പങ്കാളികളാകാം. ചിലര്‍ അതില്‍നിന്നു വിട്ടുപോകാം. അങ്ങനെ വക്താവും ശ്രോതാവും വിഷയവുമെല്ലാം പലതവണ മാറിക്കൊണ്ട്‌ ആ സംഭാഷണം അനന്തമായി നീളുകയോ ഇടയ്‌ക്കു മുറിയുകയോ വീണ്ടും തുടരുകയോ ചെയ്‌തേക്കാം.

ഇപ്പറഞ്ഞ വാമൊഴിവഴക്കം മിക്കവാറും തിരമൊഴിപ്പാഠത്തിനും ബാധകമാണല്ലോ. പ്രാഥമികവാമൊഴിസംസ്‌കൃതി 'ഒരിക്ക'ലും 'ഒരിട'ത്തും (നാടോടിക്കഥാകഥനത്തിന്റെതുടക്കം) ഒതുങ്ങുന്നതാണ്‌. അതു 'തത്സമയ'വും 'തത്‌സ്ഥല'വുമാണ്‌. കേട്ടും പറഞ്ഞും പരക്കുന്ന ഓരോ കഥനവും ഓരോ പുതുക്കലാവും. അങ്ങനെ ദേശ്യഭേദവും രൂപഭേദവുംവന്ന നിരവധി ആഖ്യാനങ്ങള്‍ ജനിക്കുന്നു. പലപല രാമായണപാഠങ്ങള്‍പോലെ. ഒന്നും ആധികാരികമാവില്ല. അഥവാ എല്ലാം ആധികാരികം എന്നേ പറയാവൂ. പഴമൊഴികള്‍ക്കും പഴമ്പാട്ടുകള്‍ക്കും കര്‍ത്താവില്ല. പലകാലദേശങ്ങളിലായി പലരും പറഞ്ഞും പാടിയും പരന്നതാണവ. ഒറ്റയ്‌ക്കൊന്നും സൃഷ്ടിക്കുന്നില്ല. കൂട്ടായാണ്‌ രചനയും ആസ്വാദനവും. ഇപ്രകാരം കൂട്ടായ്‌മയിലധിഷ്‌ഠിതമായ ഒരു പുതിയ ഗോത്രസംസ്‌കൃതിക്ക്‌ ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍ ഇന്നു കളമൊരുക്കുന്നു. Retribalisation എന്നു മക്‌ലൂഹന്‍ വിശേഷിപ്പിക്കുന്ന ഈ മാധ്യമസംസ്‌കാരത്തില്‍ ഇന്റര്‍'നെറ്റു'മായി ആഗോളഗ്രാമത്തില്‍ 'വിവരവേട്ട'ക്കിറങ്ങുന്ന ഗോത്രജീവിയത്രേ പുതിയ സൈബര്‍പൗരന്‍!

ഭാഷാപോഷിണി (2008 മെയ്)

9 comments:

  1. പിപിആർ,

    വിക്കിയിൽമാത്രമല്ലെ പലർക്കും എഡിറ്റ് ചെയ്യാനുള്ള സൌകര്യം ഉള്ളൂ. തിരമൊഴി വിക്കിയിക്കു മാത്രമുള്ള പ്രത്യേകത അല്ലല്ലൊ. (അങ്ങനെ തോന്നി വായിച്ചപ്പോ, എന്റെ പ്രശ്നമാണോ?)

    നല്ല ലേഖനം എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ.
    -സു-

    ReplyDelete
  2. ദയവായി വിവര്‍ത്തനത്തെ കുറിച്ച് കൂടി ഉള്‍പ്പെടുത്താമോ?

    ഇവിടെ കൂടെ വരൂ "geethartham.googlepages.com"

    ReplyDelete
  3. Dear Blogger

    Happy onam to you. we are a group of students from cochin who are currently building a web

    portal on kerala. in which we wish to include a kerala blog roll with links to blogs

    maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of Oct 2009.

    we wish to include your blog located here

    http://bamalayalam.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the

    listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our

    site in your blog in the prescribed format and send us a reply to

    enchantingkerala.org@gmail.com and we'll add your blog immediatly.

    pls use the following format to link to us

    Kerala

    Write Back To me Over here bijoy20313@gmail.com

    hoping to hear from you soon.

    warm regards

    Biby Cletus

    ReplyDelete
  4. Tetra de Chile Habanero Hot Sauce - TITNCORE
    This sauce is made with a blend of habanero peppers, tomato, salt and spices. It is extremely hot, but not too hot! This one has citizen super titanium armor a titanium max good balance of  Rating: titanium cup 4 · ‎6 reviews mens black titanium wedding bands · 에볼루션 바카라 사이트 ‎$8.95

    ReplyDelete